2008 സെപ്റ്റംബർ 25, വ്യാഴാഴ്‌ച
പെരുന്നാള്‍
നീട്ടിയരച്ച്
കൈകളിലിടണമെന്നായിരുന്നു
കഴിഞ്ഞപെരുന്നാളിന്
അവളുടെ വാശി
പെരുന്നാള്‍രാവിന്
മടിയിലിരുത്തി
മൈലാഞ്ചിയിട്ടുകഴിയുമ്പോഴേക്കും
അവളുറങ്ങി
ഇത്തവണത്തെ
പെരുന്നാളാവുമ്പോഴേക്കും
മൈലാഞ്ചി തളിര്‍ത്തുവന്നിട്ടുണ്ട്,
അവളുടെ
കുഞ്ഞിക്കൈകളില്‍
നിറയെയിട്ടാലും
ബാക്കിയാവുന്നത്രയും
മൈലാഞ്ചിക്കൊമ്പുകള്‍തേടി
നടക്കുന്നതിന്നിടയിലാണ്
മൈലാഞ്ചിച്ചോരയില്‍
കുഞ്ഞിക്കാലുകള്‍ കുതിര്‍ന്നത്
ഇപ്പോള്‍
കൈകളില്‍മാത്രമല്ല
മൈലാഞ്ചിച്ചെടികള്‍ക്കു
നടുവിലാണവള്‍
പായാരം
ചേര്‍ത്തുവെച്ച്
അരികത്തിരുന്ന
പകലുകള്‍
മതില്‍പ്പായലിന്റെ
പച്ചക്കൊളുത്തുകള്‍കൊണ്ട്
സ്വപ്‌നങ്ങള്‍ നെയ്‌ത
കുട്ടിക്കാലം കണക്കെ
അന്ന്
നിന്റെ
കൊളുത്തുകള്‍ക്കായിരുന്നു
ശക്തിമുഴുക്കെ
ചൂണ്ടുവിരല്‍
കൊരുക്കുന്നതിനു പകരം
നമ്മള്‍കൊളുത്തിട്ട
ചെറുവിരലുകള്‍
എത്രവേഗമാണ്
അഴിഞ്ഞുപൊവുന്നത്
കൊളുത്തുകള്‍
ചെറുവിരലുകൊണ്ടാകയാല്‍
അഴിഞ്ഞുപോയാലും
വീഴ്‌ചകള്‍ക്ക്
അത്രമേലാഘാതമില്ല.
2008 സെപ്റ്റംബർ 10, ബുധനാഴ്‌ച
തൊട്ടില്‍ തികയാതെ വന്നപ്പോള്‍
കിടക്കതന്നെ നല്‍കി
കിടക്കയും കവിഞ്ഞപ്പോള്‍
അടുക്കള
പുറത്തുവിട്ടുനോക്കി,
അന്തിക്കുമുന്‍പെത്തണം-
കല്‍പനയില്‍ കാലമിരുണ്ടു,
അടുക്കള തികയാതെയായി.
അങ്ങാടിയിലെ
തട്ടിമുഹമ്മദാണു പറഞ്ഞത്,
പുരനിറഞ്ഞെങ്കില്‍
പുതിയൊരു വീട്ടിലാക്കാമെന്ന്
പുതിയ വീടുനല്‍കിയിട്ടും
മുതുകത്തെ പാടുമായുന്നില്ല
പഴയവീടുനിറച്ചുമിപ്പോള്‍
പടിയിറക്കിയ പെണ്ണിന്റെ
നിറയാത്ത അടുക്കളെയെപ്പറ്റിയാണ്‍പരിഭവം.
ഇടവഴികള്‍
എത്ര നടന്നാലും മടുക്കാത്ത
കണ്ടാലും കണ്ടാലും പുതുമ തോന്നുന്ന
നാളെയുടെ ശുഭപ്രതീക്ഷകള്‍ നിറഞ്ഞ
ഇടവഴികള്‍
കിന്നാരം പറഞ്ഞു നടന്ന വഴി
ക്ലാസ്സിലെ കൂട്ടുകാരിക്കൊപ്പം
ഒന്നും മിണ്ടാതെ
തലയും താഴ്ത്തിനടന്ന വഴി
ഏകാന്തതയില്‍
കണക്കുകൂട്ടി,കിഴിച്ചുപഠിച്ച വഴി
കൂട്ടുകാര്‍ക്കൊപ്പം
സൈക്കിള്‍ ചവിട്ടിപ്പഠിച്ച വഴി
മഴക്കാലത്ത് തോര്‍ത്തുനിവര്‍ത്തി
മീന്‍പിടുത്തം പഠിച്ച വഴി
അമ്പലത്തിലേക്ക്
രക്ഷസ്സുകള്‍നടന്നുപോവുമെന്നുപറഞ്ഞ്
അമ്മ പേടിപ്പിച്ച വഴി
കിനാവുകള്‍ക്കൊപ്പം
മതില്‍പ്പച്ച പറിച്ചുനടന്ന ഇടവഴി
എന്റെ വളര്‍ച്ചയുടെ സാക്ഷി
ഇപ്പോള്‍ വീതികൂട്ടി ടാറിട്ടിരിക്കുന്നു
എന്നിട്ടുംഇടയിലൊക്കെ
കല്‍ക്കഷ്ണങ്ങളുയര്‍ന്നുനില്‍ക്കുന്നുണ്ട്,മുറിപ്പെടുത്താന്‍.
