2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

പെരുന്നാക്കോള്‌

മുറിയില്‍ നേരത്തേ വെളിച്ചം വന്നതിന്റെ കാരണം അന്വേഷിച്ചാണ്‌ വല്യുപ്പ കണ്ണുതുറന്നത്‌.'നേരായോ മോളേ''വാപ്പാ പെരുന്നാളാണ്‌ന്ന്‌''ഓ. അതൊക്കായോ'നിര്‍വികാരത. പിന്നെ ആരുമൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ആരുമൊന്നും മിണ്ടാത്ത സമയങ്ങളാണ്‌ കഴിഞ്ഞ ഏഴുവര്‍ഷമായിട്ട്‌ ആ വീട്ടില്‍ ഏറ്റവുമധികം ഉണ്ടാവാറ്‌.വല്യുപ്പ വടികുത്തി പതുക്കെ എഴുനേറ്റു. കഴിഞ്ഞ വരവിന്‌ വാപ്പക്കിനി ആവില്ലെന്നു നിശ്ചയിച്ച്‌ മകന്‍ പണിതിട്ട അകത്തെ ബാത്ത്‌ റൂം കഴിഞ്ഞ വേനലിലാണ്‌ മുതലായത്‌. വേനലിലാണ്‌ പിന്നാമ്പുറത്തെ പടിയില്‍നിന്നു താഴേക്കുവീണത്‌. തുടയെല്ലുപൊട്ടി നാലുമാസം. പൊട്ടിയകാലുമായി ചാടിയെഴുനേല്‍ക്കാന്‍ ശ്രമിച്ചതുകൊണ്ട്‌ അന്ന്‌ ഒരുപാടുപേരുണ്ടായിരുന്നു, പിടിച്ചുകിടത്താന്‍. എന്തൊരൊച്ചയും ബഹളവുമായിരുന്നു.ബക്കറ്റുനിറയെ ചൂടുവെള്ളമുണ്ട്‌. പതിയെ കുളിച്ചു. തോര്‍ത്തി പുറത്തുകടന്നപ്പോള്‍ കിടക്കയില്‍ പുതിയ മുണ്ടും ഷര്‍ട്ടും. ആരുടെ വകയാണെന്നറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും ചോദിക്കാന്‍പോയില്ല,മറുപടി ഇന്നത്തെ ദിവസത്തെത്തന്നെ നശിപ്പിച്ചുകളഞ്ഞേക്കും. മക്കളും പേരക്കുട്ടികളും പള്ളിയില്‍പോവാനുള്ള തിരക്കിലാണ്‌. അല്‌പമൊരാവതുണ്ടായിരുന്നെങ്കില്‍ പള്ളിയിലെങ്കിലും പോവാമായിരുന്നു. മക്കള്‍ രണ്ടുപേരും ഒന്നും മിണ്ടാതെ പോയി.പേരക്കുട്ടികളെങ്കിലും മിണ്ടുമെന്നു കരുതി, അതും തെറ്റി. പെരുന്നാള്‍കോളെങ്കിലും തരാന്‍പറ്റാത്ത കിളവനോടെന്തു മിണ്ടാന്‍. വല്യുപ്പക്കു ചിരിവന്നു. അവരൊക്കെ തിരിച്ചുവരാന്‍ പത്തുമണിയാവും. അതുവരെ ഈ മുറിതന്നെ ശരണം. അവരുവന്നിട്ടൊന്നുമുണ്ടായിട്ടല്ല, അവരുടെ ഒച്ചകേട്ടു കിടക്കാമല്ലോ, അത്രമാത്രം. മക്കളെയും പ്രതീക്ഷിച്ചിരിക്കുന്നതിനിടക്ക്‌ ആരുടെയോ ഒച്ചകേട്ടു മെല്ലെ വടിയെടുത്തു ഇറങ്ങിനോക്കി. മൂന്നുപേരുണ്ട്‌.'വായിച്ചിക്കു മനസ്സിലായോ?''എങ്ങനെ മനസ്സിലാവാനാ''നല്ലോണം നോക്ക്യോക്കി'ആരാ?''ഇത്‌ കുഞ്ഞാവ്യാണ്‌,മടത്തുംപറമ്പിലെ''ആ.'വല്യുപ്പാക്ക്‌ വളരെ പഴയതല്ലാത്ത ഒരോര്‍മ്മ വരുന്നുണ്ട്‌. കിടന്നകിടപ്പില്‍ എഴുനേറ്റ്‌ ഓടാന്‍നോക്കുമ്പോള്‍ ഉയരാനനുവദിക്കാതെ പിടിച്ചുകിടത്തുന്ന ബലിഷ്‌ഠമായ കൈകള്‍.ഇനിയുമൊരു നോട്ടത്തിനു ശക്തിയില്ല.'ഇതോ''ഇതൊക്കെ ഓന്റെ അന്‍ജന്‍മാരാ, ങ്ങക്കറ്യോ'ഇല്ല, അത്ര ബലിഷ്‌ഠമായ കൈകളൊന്നും ഓര്‍മ്മയിലില്ല'കണ്ണ്‌ തീരെ പിടിക്ക്‌ണില്ല, എന്നാലത്രെ്യാന്നും ബയസ്സൂല്ല്യ,ട്ടോ''എത്രണ്ടാവും'ബലിഷ്‌ഠമായ കൈകള്‍'ഒര്‌്‌ ഇരുപത്ത്‌ഞ്ച്‌, മുപ്പത്‌്‌'കൂട്ടച്ചിരി.'ഇവനെത്രണ്ടാവും'നടുവില്‍ കസാരയിലിരിക്കുന്നവനെ ചൂണ്ടിയാണു ചോദിച്ചതെന്നു തോന്നുന്നു.'അത്‌ ഇച്ചിര്യൊന്നുണ്ടാവില്ല, ഇരുപതോ ഇരുപത്രണ്ടോക്കെണ്ടാവൂ'വീണ്ടും കൂട്ടച്ചിരിനിര്‍വികാരത. ഇത്രയധികം ആളുകളുണ്ടായിട്ടും എന്തൊരു നിശ്ശബ്ദത. മരുമകളുണ്ടാക്കിയ പായസം അവരങ്ങിനെ കുടിക്കുന്ന ശബ്ദംമാത്രം.'എന്നാപ്പിന്നെ ഞങ്ങളിറങ്ങട്ടെ''ശരി'അവളാണ്‌. അടുക്കളയില്‍ തിരക്കുകാണും.അവരിറങ്ങി. ബലിഷ്‌ഠമായ കൈകള്‍ പതുക്കെ കൈകളില്‍ പിടിച്ചു.'പോട്ടെ'കൈകളില്‍ ഇറുകുന്ന നോട്ടുകളുടെ ശബ്ദം.അവരിറങ്ങി.പടികളിറങ്ങി അവര്‍പോകുന്നതും നോക്കി വല്യുപ്പ നിന്നു, പിന്നെ പതുക്കെ അകത്തെ കട്ടിലിലേക്കു നീങ്ങി.ഇനി അടുത്ത പെരുന്നാളിന്‌. ആരൊക്കെ വരുമെന്നറിയില്ല.പെരുന്നാളുകളും കൂടിയില്ലായിരുന്നെങ്കില്‍...വല്യുപ്പ പതുക്കെ കട്ടിലിലേക്കു ചരിഞ്ഞു.